കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ നടത്തിപ്പിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ക്ഷേത്രമാകെ അലങ്കോലപ്പെട്ട് കിടക്കുകയാണെന്നും അടുക്കളയടക്കമുള്ള മേഖലകൾ വൃത്തിഹീനമാണെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ്, ചോറ്റാനിക്കര ദേവസ്വം തുടങ്ങിയവയുടെ വിശദീകരണം തേടി. ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വംബെഞ്ചിന്റെതാണ് ഉത്തരവ്. തമ്പി തിലകൻ നൽകിയ പരാതിയിലാണ് കോടതി ഇടപെട്ടത്.
പരാതിയോടൊപ്പം ഫോട്ടോകളും ഹാജരാക്കിയിരുന്നു. ക്ഷേത്രപരിസരം വൃത്തിഹീനമാണെന്ന് ഇതിൽനിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. കൊടിമരത്തിനടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേൽനോട്ടം ഇല്ലാത്തതാണ് ഇതിന് കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജീവനക്കാരുടെ മോശംപെരുമാറ്റവും സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടും പൂജകളിലെ വീഴ്ചയും വിജിലൻസ് വിംഗിന്റെ മേൽനോട്ടമില്ലാത്തതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതൊക്കെ പരിഹരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കാനാകുമെന്ന് അറിയിക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡിനടക്കം നിർദ്ദേശം നൽകിയിരിക്കുന്നത്. സെപ്തംബർ 9ന് വീണ്ടും പരിഗണിക്കും.