photo

വൈപ്പിൻ: രാജ്യത്ത് സമാനതകളില്ലാത്തതാണ് ലൈഫ് ഭവന പദ്ധതിയെന്നും വൈപ്പിനിലെ ഭവനരഹിതർക്ക് സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമാണ് ലൈഫ് വീടുകളെന്നും തദ്ദേശ മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ലൈഫ് പദ്ധതിയിൽ വൈപ്പിൻ മണ്ഡലത്തിൽ പണി പൂർത്തിയായ 2040 വീടുകളുടെ താക്കോൽ വിതരണം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ. എ. അദ്ധ്യക്ഷത വഹിച്ചു. പിണറായി സർക്കാർ ലൈഫ് മിഷൻ ആരംഭിച്ച ശേഷം ഇതുവരെ വൈപ്പിനിൽ 3407 വീടുകൾ നിർമ്മിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഒരു ലക്ഷം പേർക്ക് കൂടി ലൈഫ് വീടുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചു.

വിതരണ ചടങ്ങിൽ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി. ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, സരിത സനൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, രസികല, അസീന അബ്ദുൾ സലാം., കെ.എസ്.നിബിൻ, മിനി രാജു, നീതു ബിനോദ്, മേരി വിൻസെന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിത്, ജില്ലാ പഞ്ചായത്തംഗം എം.ബി. ഷൈനി, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേഡ എന്നിവർ സംസാരിച്ചു.

വീടുകൾ പഞ്ചായത്ത് തിരിച്ച്

പള്ളിപ്പുറം -485

എളങ്കുന്നപ്പുഴ - 429

എടവനക്കാട് - 253

നായരമ്പലം - 238

ഞാറക്കൽ- 227

കുഴുപ്പിള്ളി - 205

മുളവുകാട് - 109

കടമക്കുടി - 94