ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ജില്ലയിൽ നിന്നും പുതുതായി പേരുചേർക്കാൻ അപേക്ഷ നൽകിയത് 23133 പേർ.ഇന്നലെ വൈകിട്ട് 4 മണി വരെ യുള്ള കണക്കാണിത്. ജൂലായ് 23നാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരാഴ്ച പിന്നിടുമ്പോഴാണ് ഇത്രയും പേർ ഓൺലൈനായി അപേക്ഷ നൽകിയത്.
ഇതിനു പുറമെ, കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 204 അപേക്ഷകളും ഒരു വാർഡിൽനിന്ന് മറ്റൊരിടത്തേക്ക് പേര് മാറ്റുന്നതിന് 2966 അപേക്ഷകളും പേര് ഒഴിവാക്കാൻ 1654 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്.
=പേര് ചേർക്കുന്നതിനും പട്ടികയിലെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കാ പോളിംഗ് സ്‌റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ ഏഴ് വരെ നൽകാം. കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
=2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.
=അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.