മൂന്നാർ: മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടുകൊമ്പൻ പടയപ്പയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങൾക്ക് വലിയ തലവേദനയാവുന്നു. മഴക്കാലം ആരംഭിച്ച് വനത്തിനുള്ളിൽ തീറ്റയും വെള്ളവും വർദ്ധിച്ചിട്ടും കാട്ടുകൊമ്പൻ കാടുകയറാൻ തയ്യാറായിട്ടില്ല. ജനവാസമേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ കൃഷി നാശം വരുത്തി. നിലവിൽ കാട്ടാന കുണ്ടള ചെണ്ടുവര എസ്റ്റേറ്റ് മേഖലയിലൂടെയാണ് ചുറ്റിത്തിരിയുന്നത്. ചെണ്ടുവര എസ്റ്റേറ്റിലെത്തിയ കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി. അതേ സമയം മൂന്നാറിലെ ജനവാസമേഖലയിൽ നിന്ന് കാട്ടുകൊമ്പൻ പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പതിവായി എസ്റ്റേറ്റ് മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പൻ ആളുകളുടെ സ്വസ്ഥമായ ജീവിതത്തിന് തടസ്സമാകുന്നെന്നാണ് പരാതി. അപ്രതീക്ഷിതമായി ആനയുടെ മുമ്പിൽപ്പെടുമോയെന്ന ആശങ്ക ആളുകൾക്കുണ്ട്. മുമ്പ് മഴക്കാലങ്ങളിൽ കാട് കയറിയിരുന്ന കാട്ടുകൊമ്പൻ വേനൽക്കാലത്തായിരുന്നു ജനവാസ മേഖലയിൽ തിരികെയെത്തി തീറ്റ തേടിയിരുന്നത്. ആനയുടെ ഈ പ്രവണതയ്ക്ക് ഇപ്പോൾ മാറ്റം വന്നു കഴിഞ്ഞു. മുൻകാലങ്ങളിൽ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോൾ ഇടയ്ക്കിടെ ആക്രമണം സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇതും തൊഴിലാളി കുടുംബങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.