ആനമുടിയുടെ മടിത്തട്ടിലെ മനോഹര താഴ്വാരമായിരുന്നു അഞ്ച് വർഷം മുമ്പ് ഇതേ ദിവസം വരെ പെട്ടിമുടി. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം തകർന്നടിഞ്ഞത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് ഇടിത്തീ പോലെയാണ് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. കുത്തിയൊഴുകിയെത്തിയ മണ്ണിലും ചെളിയിലുംപെട്ട അവരുടെ വിലാപം ആരും കേട്ടില്ല. പിഞ്ചു കുട്ടികളും ഗർഭിണികളടക്കമുള്ള സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. കേരളത്തെ നടുക്കിയ ദുരന്തമുണ്ടായിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു.

പുറംലോകമറിയാൻ വൈകി

2020 ആഗസ്റ്റ് ആറ് രാത്രി നല്ല മഴയും തണുപ്പുമായതിനാൽ പെട്ടിമുടി ലയത്തിലുള്ളവർ രാത്രി ആഹാരം കഴിച്ചതിന് ശേഷം നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. രാത്രി വലിയൊരു മുഴക്കത്തോടെ ഉരുൾ അവരുടെ ജീവിതങ്ങൾക്ക് മുകളിലേക്ക് പാഞ്ഞെത്തി. പക്ഷേ, ഈ വിവരം പുറം ലോകമറിയാൻ ഒമ്പത് മണിക്കൂർ വേണ്ടി വന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും പിന്നെയും രണ്ട് മണിക്കൂർ പിന്നിട്ടു. വ്യാഴാഴ്ച രാത്രി 10.45 ന് നടന്ന അപകടം അധികൃതർ അറിയുന്നത് പിറ്റേന്ന് രാവിലെ എട്ടു മണിക്കാണ്. രക്ഷാപ്രവർത്തനം വൈകാനും ഇത് കാരണമായി. പൊലീസ്, റവന്യൂ അധികൃതർ അവിടെ എത്തുമ്പോഴേക്കും പത്തു മണി പിന്നിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മഴ തുടരുന്നതിനാൽ പെട്ടിമുടി ഉൾപ്പെടുന്ന രാജമല മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഫോൺ അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും അതിനാൽ തടസപ്പെട്ട നിലയിലായിരുന്നു. ടാറ്റായുടെ കീഴിലുള്ള കെ.ഡി.എച്ച്.പി കമ്പനിയുടെ ഫീൽഡ് ഓഫീസർ പതിവ് സന്ദർശനത്തിനിറങ്ങിയപ്പോഴാണ് പെട്ടിമല ദുരന്തഭൂമിയായി മാറിയത് കണ്ടത്. ഉടൻ തന്നെ മൂന്നാറിലെത്തി പൊലീസ് സ്റ്റേഷനിലും കമ്പനി അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് പൊലീസും വനംവകുപ്പ് ജീവനക്കാരും ദുർഘടമായ പാതയിലൂടെ അവിടെയെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു.

ആദ്യ കരങ്ങൾ തൊഴിലാളികളുടേത്

പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം സഹായത്തിന്റെ കരങ്ങൾ നീട്ടിയെത്തിയത് അര കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ മറ്റ് തൊഴിലാളികളാണ്. വൻ ശബ്ദം കേട്ടാണ് ഇവർ ഓടിയെത്തുന്നത്. പുതഞ്ഞു പോകുന്ന മണ്ണിലേക്ക് ആദ്യമിറങ്ങാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ അവർക്ക് കാത്തിരിക്കേണ്ടി വന്നു. വെട്ടം വീണതിനു ശേഷം രാവിലെ ആറ് മണിയോടെയാണ് ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞത്. പാതി ശരീരം മണ്ണിനടിയിലായി പോയ രണ്ടു പേരെ രക്ഷിച്ചെടുത്തതും ഇവരായിരുന്നു. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. ആദ്യം ദുരന്തത്തിൽ അകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശിയ ദുരന്ത നിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമായി. അവസാന ദിനങ്ങളിൽ ഏറ്റവും ദുർഘടമായ പെട്ടിമുടി പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. പുഴയിലൂടെ ഒഴുകി പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ നിന്ന് വരെ കണ്ടെത്തി. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്. കണ്ടെത്താനാകാത്ത നാല് പേരും മരിച്ചതായി സർക്കാർ ഉത്തരവിറക്കി. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി.

ഇന്ന് പ്രേതഭൂമി

ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറി. 85 കുടുംബങ്ങൾ താമസമുണ്ടായിരുന്ന ഡിവിഷനിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് അധിവസിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിൽ സർക്കാർ നൽകിയ ടാറ്റ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.