ഇടുക്കി:പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമൺ എന്നീപൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന പൊലീസ് സേനയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഒൻപത് വർഷത്തോളമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്കമണിപൊലീസ് സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ എം. എം മണി എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ്, ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ,വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ നേതാക്കൾ എന്നിവർ സംസാരിച്ചു. വാഗമൺ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് അംഗം കെ. റ്റി. ബിനു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൺട്രോൾ റൂമിന്റെ ഉദ്ഘാടന ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ ബിജു അദ്ധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിർവഹിച്ചു. മൂന്ന് നിലകളിലായാണ് തങ്കമണി,വാഗമൺ പോലീസ് സ്റ്റേഷനുകൾ പണിതുയർത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുറികൾ, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോർഡ് റൂം, മൂന്ന് ലോക്കപ്പുകൾ, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെ 23 റൂമുകളും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പൊലീസ് സ്റ്റേഷന്റെ നിർമ്മാണത്തിനായി രണ്ട് കോടി നാല് ലക്ഷത്തി നാൽപ്പതിനായിരം രൂപയും വാഗമൺ പൊലീസ് സ്റ്റേഷന് 1.99 കോടിയുമാണ് നിർമ്മാണ ചെലവ്. ജില്ലാ കൺട്രോൾ റൂമിന്റെ നിർമ്മാണത്തിനായി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് വിനിയോഗിച്ചത്. ഇരുനിലകളിയായി നിർമ്മിച്ചിരിക്കുന്ന കൺട്രോൾ റൂമിൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം, എഎൻപിആർ, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കായുള്ള മുറികളും നിർമ്മിച്ചിട്ടുണ്ട്.