കട്ടപ്പന :ഉപ്പുതറ മാട്ടുത്താവളം - വട്ടപ്പാറമെട്ട് കുടിവെള്ള പദ്ധതിയുടെ പേരിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് കെ.ജെ ജെയിംസ്, വൈസ് പ്രസിഡന്റ് സരിത പി.എസ് എന്നിവർ പറഞ്ഞു. 2021ൽ ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ ഉപഭോക്തൃ സമിതി രൂപീകരിച്ചാണ് പദ്ധതിയെക്കുറിച്ച് ആലോചിച്ച് വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ ജലസേചന വകുപ്പിന്റെ ചെറുകിട കുടിവെള്ള പദ്ധതി അനുവദിക്കുമെന്ന ഉറപ്പിലാണ് പുളിക്കൽ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി 96 ഗുണഭോക്താക്കളിൽനിന്ന് 2750 രൂപ വീതം വാങ്ങി ആകെ 1.85 ലക്ഷം രൂപ സ്ഥലമുടമയ്ക്ക് നൽകി. ആറുമാസത്തിനുള്ളിൽ സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾ ബാക്കി പണം നൽകുമെന്നായിരുന്നു കരാർ. എന്നാൽ, വാങ്ങി ഉദ്ദേശിച്ച സ്ഥലം ഉൾപ്പെടുന്ന വസ്തുവിന്റെ പട്ടയം ബാങ്കിൽ പണയത്തിലായിരുന്നു. യഥാസമയം വസ്തു രജിസ്റ്റർ ചെയ്തുനൽകാൻ സ്ഥലമുടമ തയാറായില്ല. ഇതിനിടെ ജോയിന്റ് വെരിഫിക്കേഷൻ ഉൾപ്പെടെ പൂർത്തീകരിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കൂടുതൽ കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി 12 കോടി രൂപ മുതൽമുടക്കുള്ള പദ്ധതിയുടെ രൂപരേഖ തയാറാക്കി നബാർഡിന് സമർപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ചിലർ വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നതെന്നും ഇരുവരും പറഞ്ഞു.