ഇടുക്കി: നാല് മാസത്തോളമായി തുടരുന്ന കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് ജില്ലയിലെ വിനോദസഞ്ചാര മേഖല കരകയറുകയാണെന്ന് കണക്കുകൾ പറയുന്നു. സഞ്ചാരികളുടെ പറുദീസയായ ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം പേരാണ്. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചെന്നാണ് ഇതു വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം 19,42,354 ടൂറിസ്റ്റുകൾ ജില്ലാ ടൂറിസം പ്രമോഷന കൗൺസിലിന്റെ (ഡി.ടി.പി.സി) കീഴിലുള്ള 12 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023 ലാകട്ടെ 29,22043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനയുണ്ടാകുമെന്ന് ഡി.ടി.പിസിയും ടൂറിസം വകുപ്പ് അധികൃതരും പറയുന്നു.
ഇഷ്ടകേന്ദ്രം
വാഗമൺ തന്നെ
ഇടുക്കിയിലേക്ക് എത്തിയ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം വാഗമൺ തന്നെയാണ്. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കാൻ എത്തിയത്. മൊട്ടക്കുന്നുകളും പുൽമേടുകളും തേയില തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാദ്ധ്യതകളുമാണ് വാഗമൺ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജാണ് യാത്രികരെ വലിയ തോതിൽ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. പാറക്കൂട്ടക്കളിൽ ഒരു റോക്ക് ക്ലൈംബിങ്ങിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ അവസരമുണ്ട്. ഇനി കാടും മേടും പൂക്കളും ആസ്വദിക്കണമെന്നാണെങ്കിൽ വ്യത്യസ്ത ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും വാഗമണ്ണിലുണ്ട്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് ഏറെ സഞ്ചാരികളെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. രാമക്കൽമേട്, പാഞ്ചാലിമേട്, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും ഇക്കാലയളവിൽ സന്ദർശകരുടെ പ്രവാഹമായിരുന്നു.
കേന്ദ്രങ്ങളും സഞ്ചാരികളുടെ എണ്ണവും
വാഗമൺ മീഡോസ്- 5,43,979
വാഗമൺ അഡ്വഞ്ചർ പാർക്ക്- 5,08,505
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ- 3,15,317
രാമക്കൽമേട്- 1,43,480
പാഞ്ചാലിമേട്- 1,09,219
ശ്രീനാരായണപുരം വെള്ളച്ചാട്ടം- 85375
ആമപ്പാറ- 71264
ഹിൽവ്യൂ പാർക്ക്- 67,370
മാട്ടുപ്പെട്ടി- 66159
അരുവിക്കുഴി- 15707