കട്ടപ്പന: അയ്യപ്പൻകോവിൽ ചപ്പാത്തിന് സമീപം മലയോര ഹൈവേ നിർമ്മാണം നിലച്ചതിന് പിന്നിൽ സ്ഥലത്തെ പെട്രോൾ പമ്പ് ഉടമയും പഞ്ചായത്തും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇരുവിഭാഗവും ചേർന്ന് ജനത്തെ കബളിപ്പിക്കുന്നു. പമ്പുടമ സ്ഥലം വിട്ടുനൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഹൈവേ നിർമ്മാണം അവസാനഘട്ടത്തിലെത്തിയപ്പോഴും പെട്രോൾ പമ്പിന് മുൻവശത്തെ നിർമ്മാണം നിലച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ഉടമ സ്ഥലം വിട്ടുനൽകാത്തതാണ് ജോലികൾ മുടങ്ങാൻ കാരണം. അവശേഷിക്കുന്ന സ്ഥലത്ത് ടാറിങ് നടത്താനുള്ള കരാറുകാരുടെ നീക്കം കഴിഞ്ഞദിവസം അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തടഞ്ഞിരുന്നു. എന്നാൽ, ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി ആരോപിച്ചു. സ്ഥലം ഏറ്റെടുത്ത് കരാറുകാർക്ക് സുഗമമായി നിർമാണം പൂർത്തീകരിക്കാൻ സൗകര്യമൊരുക്കണം. അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.എസ്. ബിനു പറഞ്ഞു.