തൊടുപുഴ: കൃഷി പെരുമ പഠിക്കാൻ ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്തെത്തി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ ജൈവപച്ചക്കറി ഉല്പാദനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേന മഴമറ പാട്ടത്തിനെടുത്ത് പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചിരുന്നു. ഫ്രാൻസിൽ നിന്നുള്ള വിദഗ്ദ്ധ കർഷക പ്രതിനിധികളായ ജെറോം ബുസാറ്റോ, ചെലി ആൽബെർക, ബ്ലാൻഡിൻ ഡുമോന്ററ്റ്, കോറിൻ ജലാടേ എന്നിവർ വെള്ളിയാമറ്റത്ത് എത്തിയത്. സംഘത്തെ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിയുടെയും കൃഷി ഓഫീസർ നിമിഷ അഗസ്റ്റിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. മഴമറയിൽ പൂർണ്ണമായും ജൈവ രീതിയിൽ നടത്തിവരുന്ന 'ഇന്റൻസീവ് ക്രോപ്പിംഗ്' എന്ന കൃഷി രീതിയെ കുറിച്ച് കൃഷി ഓഫീസർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. വെള്ളിയാമറ്റം കാർഷിക കർമ്മ സേനയിലെ അംഗങ്ങളായ ഉഷാകുമാരി ലാൽ, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രൻ, റാണി സന്തോഷ്, ഷൈനി സജീവ് എന്നീ അഞ്ച് വനിതകൾ ചേർന്നാണ് മഴമറയിൽ ചെണ്ടുമല്ലി, വാടാമുല്ല, സാലഡ് കുക്കുമ്പർ, വെണ്ട, തക്കാളി, മുളക്, പയർ എന്നിവ കൃഷി ചെയ്തിരിക്കുന്നത്.
കേരളത്തിലെ കൃഷി രീതികൾ പഠിക്കുന്നതിനും അവ കണ്ടറിയുന്നതിനുമായാണ് സംഘം എത്തിയത്. പഞ്ചായത്ത് പ്രത്യേകമായി കാർഷിക മേഖലയിൽ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെയും പദ്ധതികളുടെയും കുറിച്ച് നാലംഗ സംഘം ചോദിച്ച് മനസ്സിലാക്കുകയും തുടർന്ന് മഴമറയുടെ ഉടമയായ എബ്രഹാം കൂട്ടുങ്കലിന്റെ മീൻകൃഷി, തേനീച്ച കൃഷി തുടങ്ങിയവയും കണ്ടു. വീണ്ടും ഈ കൃഷിയിടം സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി രണ്ട് മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് സംഘാംഗങ്ങൾ മടങ്ങിയത്.
സന്ദർശന വേളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ,അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അരുൺകുമാർ പി.ഡി., ബിജു പി.എൻ, കാർഷിക കർമ്മ സേന സൂപ്പർവൈസർ ജോൺസൺ തോമസ്, കർമ്മ സേനയുടെ പ്രസിഡന്റ് ശ്രീജ പുഷ്പൻ, സെക്രട്ടറി വിലാസിനി കെ. വി, തുടങ്ങിയവർ സന്നിഹിതരായിരുന്നു.