കരിമണ്ണൂർ: ഉടുമ്പന്നൂരിലെ കമിതാക്കളുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. വെള്ളി വൈകിട്ടാണ് ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്ത് മനയാനിക്കൽ ശിവഘോഷ് (20), കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (21) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവഘോഷും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വെള്ളി പകലാണ് മീനാക്ഷി ശിവഘോഷിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കവും വഴക്കുമുണ്ടായി. തുടർന്ന് പെൺകുട്ടി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. ശിവഘോഷ് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴേക്കും മീനാക്ഷി തൂങ്ങിമരിച്ചിരുന്നു. കെട്ടഴിച്ച് താഴെ കിടത്തിയശേഷം ശിവഘോഷും ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മീനാക്ഷിയുടെ കഴുത്തിലെ പാട് തൂങ്ങിമരണത്തിന്റേതാണെന്നാണ് സൂചന. ശിവഘോഷും മീനാക്ഷിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പെൺകുട്ടി പലപ്പോഴും ശിവഘോഷ് താമസിക്കുന്ന വീട്ടിലെത്തിയിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇരുവരും കൊന്നത്തടി പാറത്തോട് സ്വദേശികളാണ്. മീനാക്ഷി ടി.ടി.സി വിദ്യാർത്ഥിയും ശിവഘോഷ് ഹോട്ടൽ മാനേജ്മന്റ് വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും സംസ്‌കാരം വീട്ടുവളപ്പുകളിൽ നടത്തി.