അടിമാലി: നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സംഘം പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് സംഭവങ്ങളിലായി മൂന്ന് പേർ കഞ്ചാവുമായി പിടിയിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ രാഹുൽ ശശിയും സംഘവും ചേർന്ന് പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധയിലാണ് മൂന്ന് പേരും പിടിയിലാകുന്നത്. 1.110 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് മാവടി സ്വദേശി പി.ഡി. ജോസഫിനെയാണ് നാർക്കോട്ടിക് സംഘം ആദ്യം പിടികൂടിയത്. മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള ഇയാളെ ദിവസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി പാറത്തോട്, മാവടി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കായി എത്തിക്കുന്നതാണ് പ്രതിയുടെ രീതിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 10 ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് പാറത്തോട് സ്വദേശികളായ ജെയ്സൺ, ടോമി എന്നിവർ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ.കെ, സെബാസ്റ്റ്യൻ പി.എ, ബിജു മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിൻ പി. വർഗീസ്, അലി അഷ്‌കർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.