 പഞ്ചായത്ത് ഓഫീസ് മാർച്ച് രണ്ടിന്

കട്ടപ്പന: കുമളി പഞ്ചായത്തിലെ വാർഡ് വിഭജനത്തെ തുടർന്ന് എട്ടേക്കർ, ചെങ്കര വാർഡുകൾ കൂട്ടിച്ചേർത്ത് ചെങ്കര വാർഡാക്കി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ 31ന് വൈകിട്ട് ആറിന് ചെങ്കരയിൽ പന്തംകൊളുത്തി പ്രകടനവും സെപ്തംബർ രണ്ടിന് രാവിലെ 10.30ന് കുമളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിക്കും. വാർഡ് വിഭജനത്തിൽ വലിയ അപാകതയാണ് ഉണ്ടായിരിക്കുന്നത്. വിഭജനത്തിന് ശേഷം 20 വാർഡുകൾ 22 വാർഡായി വർദ്ധിച്ചു. എന്നാൽ ചെങ്കര മേഖലയിൽ ഉൾപ്പെടുന്ന ഒന്നാം വാർഡായ എട്ടേക്കർ, രണ്ടാം വാർഡായ ചെങ്കര വാർഡുകൾ കൂട്ടിച്ചേർത്തു. ഇതോടെ എണ്ണൂറിലേറെ കുടുംബങ്ങളും 2500ലേറെ വോട്ടർമാരും ഉൾപ്പെടുന്ന വലിയ വാർഡായി മാറി. എന്നാൽ, പഞ്ചായത്തിലെ ഡീലിമിറ്റേഷൻ കമ്മിഷൻ പുതിയ വാർഡിൽ 1650 വോട്ടർമാർ മാത്രമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ ആയിരത്തിൽ താഴെ വോട്ടർമാരാണുള്ളത്.
തോട്ടം തൊഴിലാളികളും കർഷകരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്ന അവികസിത മേഖലയിൽ താമസിക്കുന്ന ജനങ്ങളോടുള്ള വിവേചനമാണിതെന്നാണ് ആക്ഷേപം. ഡീലിമിറ്റേഷൻ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. കളക്ടർ, ഡീലിമിറ്റേഷൻ കമ്മിഷൻ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലും കളക്ടറേറ്റിലും ഹിയറിംഗിന് ഹാജരായി വസ്തുത ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് ബോദ്ധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് അനീതിയാണെന്ന് ഇവർ പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം അനസ്‌കുമാർ കുട്ടപ്പൻ, പഞ്ചായത്തംഗം മണിമേഖല മുനിയദാസ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വി.ആർ. ബാലകൃഷ്ണൻ, സി.എച്ച്. അൻഷാദ്, കെ.എൻ. ഗോപാലകൃഷ്ണപിള്ള, സെന്തിൽകുമാർ എന്നിവർ അറിയിച്ചു.