പഴയങ്ങാടി: പഴയങ്ങാടി പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് എം.വിജിൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ നിർണായക തീരുമാനം. പഴയങ്ങാടിയിലെയും, റെയിൽവേ അണ്ടർ പാസേജിലെയും മണിക്കൂറിലധികം ഉണ്ടാകുന്ന വാഹന ഗതാഗത കുരുക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നത് പരിഹരിക്കുന്നത് ആലോചിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, പൊലീസ്, ആർ.ടി.ഒ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും, വ്യാപാരി വ്യവസായി, ഓട്ടോ-ബസ് തൊഴിലാളി യൂണിയനുകളുടെയും, രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചു ചേർത്തത്.
ആദ്യപടിയായി പഴയങ്ങാടി പാലം മുതൽ എരിപുരം സർക്കിൾ വരെ ഡിവൈഡർ സ്ഥാപിക്കും. ഇത് പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചക്കകം നടപ്പിലാക്കും. എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ കെ.എസ്.ടി.പി റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇവിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ബസുകൾ ബസ് സ്റ്റാൻഡിൽ കയറുന്നതിനും, ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ 3 ദിവസം നടപ്പിലാക്കും. പ്രായോഗികമാണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും.
ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ യാത്രക്കാരെ കയറ്റിയതിന് ശേഷം മെയിൽ റോഡിൽ നിന്നും യാത്രക്കാരെ കയറ്റുന്നത് അപകടവും, ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ഗതാഗത തടസം ഉണ്ടാക്കി വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ പൊലീസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 10 മുതൽ നിയമ നടപടി സ്വീകരിക്കും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഗോവിന്ദൻ (ഏഴോം), ഫാരീഷ (മാട്ടൂൽ), പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ വിജേഷ് പി.വി, കെ.പത്മനാഭൻ, വി.വിനോദ്, എം.പി.ഉണ്ണികൃഷ്ണൻ, എ.വി രാജേഷ്, എ.വി.സനിൽ, ടി.വി.ചന്ദ്രൻ, കെ.വി.മനോഹരൻ, പി.വി.അബ്ദുള്ള, അൻവർ ബി, ശ്യാം വിസ്മയ, ഹാരീസ്, മഹമൂദ് വാടിക്കൻ, എസ്.പി.ശ്രീധരൻ, ഹാഷിം, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
പാർക്കിംഗിൽ വേണം ജാഗ്രത
പാർക്കിംഗ് സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്ക്കരണം നടത്തും. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനുട്ട് വരെ സാധനങ്ങൾ വാങ്ങിക്കുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിൽ നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം. പഴയങ്ങാടിയിലെ പ്രമുഖ ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ ഗതാഗതത്തിന് തടസം ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് കെ.എസ്.ടി.പി റോഡിൽ നിന്നും പ്രവേശിക്കുകയും, പെട്രോൾ പമ്പ് റോഡ് വഴി ഇറങ്ങുന്നതിനും നിർദേശം നൽകുന്നതിനും തീരുമാനിച്ചു.
ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊതുജനങ്ങളും, വ്യാപാരികളും ഉൾപ്പെടെയുള്ളവരുടെ സഹകരണം ഉണ്ടാകണം.
എം.വിജിൻ എം.എൽ.എ