കണ്ണൂർ: പയ്യാമ്പലം പുലിമുട്ടിനടുത്ത് മീൻപിടിത്ത ഫൈബർ തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കോസ്റ്റൽ പൊലീസ് സഹായത്തോടെ രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശികളായ രോഷൻബാബു, രാഹുൽ രാജ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു അപകടം. പുലിമുട്ട് ഭാഗത്ത് മത്സ്യലഭ്യതയുണ്ടെന്ന് മനസിലാക്കി കുഞ്ഞിപാണൻ ഭഗവതി എന്ന ഫൈബർ വള്ളം ഇവിടേക്ക് നീങ്ങുന്നതിനിടെ ശക്തമായ തിരയിൽ പെട്ട് നിയന്ത്രണം വിട്ട് ഒഴുകി മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റു തോണിക്കാർ ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. മറ്റു വള്ളക്കാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പാറക്കെട്ടുകൾക്കിടയിലായതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. നീന്തി കരക്കെത്തി അവശനിലയിലായ ഇരുവരെയും ഏഴരയോടെ അഴീക്കൽകോസ്റ്റൽ എസ്.ഐ വേണുഗോപാൽ, എ.എസ്.ഐ ഷിജിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങളില്ല. ബോട്ട് തകർന്ന നിലയിലാണ്. എഞ്ചിനും വലകളും പൂർണമായും തകർന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.