ഇരിട്ടി:കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ബാരാപോൾ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ കണ്ടെത്താനുള്ള തെരച്ചൽ തുടരുന്നു. തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമാണ്( 30 ) പുഴയിൽ ചാടിയത്. ഇയാൾ ഒഴുക്കിൽപ്പെട്ടന്ന നിഗമനത്തിൽ പൊലീസും അഗ്നിരക്ഷാസേനയും പുഴയുടെ ഇരുകരകളിലും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് റഹിം പുഴയിൽ ചാടിയത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിവരെ തെരച്ചൽ നടത്തിയിരുന്നു. മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം പിന്നീട് തെരച്ചിൽ നിർത്തിവച്ചു. ഇന്നലെ രാവിലെ ഏഴുമണിമുതലാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത്. കൂട്ടപുഴ മുതൽ ഇരിട്ടി പാലം വരെ പുഴയുടെ ഇരുകരികളിലുമായി തെരഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. ഇരിട്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ, മട്ടന്നൂർ ,കൂത്തുപറമ്പ് യൂണിറ്റുകളിലെ അഗ്നി രക്ഷാ സേന അംഗങ്ങൾ രണ്ട് ഡിങ്കി ബോട്ടുകളിലായാണ് തിരിച്ചൽ നടത്തിയത്. വള്ളിത്തോട് ഒരുമ റെസ്‌ക്യുടീം അംഗങ്ങളും ഇവർക്കൊപ്പം സഹായവുമായി എത്തിയിരുന്നു. ഇരിട്ടി സി ഐ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
കുത്തൊഴുക്കും പാറക്കെട്ടുകളും; തെരച്ചിൽ ദുഷ്കരം
കുത്തൊഴുക്കും പാറക്കൂട്ടങ്ങളും കയങ്ങളും നിറഞ്ഞ ഈ ഭാഗത്ത് പുഴയിൽ തിരച്ചിൽ അതീവ ദുഷ്‌കരമാണ്. കുത്തൊഴുക്കുള്ള പുഴയിൽ ഒലിച്ചുപോയ റഹീമിനെ 100 മീറ്റർ താഴെയുള്ള കച്ചേരി കടവ് പാലത്തിന് സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു. പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഏറെ ദൂരം ഉഴുകാനുള്ള സാദ്ധ്യതയും അധികൃതർ കാണുന്നുണ്ട്. ഇന്നലെ വൈകീട്ട് നാലുമണിയോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ചു.
കാറിൽ അസ്വാഭാവികമായി ഒന്നുമില്ല
കൂടെയുണ്ടായിരുന്നവരെ വിട്ടയച്ചു
റഹീമിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി നിതിൻ എന്നിവരെ ആവശ്യമുള്ളപ്പോൾ വിളിച്ചാൽ ഹാജരാകണമെന്ന നിബന്ധനയോടെ വിട്ടയച്ചു. മൂന്ന് പേരും ഗോണിക്കൊപ്പയിൽ നിന്നും കൂട്ടപുഴയിലേക്ക് എത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കാറിൽ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കാറിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സംശയം നിലനില്ക്കുന്നതിനാലാണ് കാർ പോലീസ് കസ്റ്റഡിയിൽ വച്ചത്. കോഴിക്കോട് സ്വദേശിയായ നിതിൻ ലോറിയിലാണ് ഗോണിക്കൊപ്പയിലേക്ക് പോയത്. തിരിച്ച് ഇന്നോവ കാറിലാണ് മൂവരും കൂട്ടപുഴ വരെ എത്തിയത്. ഇതിലെ ദുരൂഹത പൊലീസ് അന്വോഷിക്കുന്നുണ്ട്. കാർ കർണ്ണാടകത്തിൽ നിന്നും മോഷ്ടിച്ചതാണോയെന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട് . ഇന്ന് രാവിലെ വീണ്ടും തിരിച്ചൽ ആരംഭിക്കും. അതിന് ശേഷം മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് അധികൃതർ പറഞ്ഞു