നീലേശ്വരം: ജീവിതത്തിൽ എഴുതരുതെന്ന് ആഗ്രഹിച്ച നോവലാണ് 'എൻമകജെ'യെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി സമരപ്പന്തലിലെത്തി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, അവർക്ക് കലവറയില്ലാതെ സഹായങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾക്ക് പകർന്നു കിട്ടിയ ആത്മവിശ്വാസം എഴുതാനുള്ള വലിയ പ്രേരണയായി. അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച കുട്ടികളുമായി മുഖാമുഖം, ആദരം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മൺമറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ 14 സാഹിത്യകാരൻമാരെക്കുറിച്ച് കുട്ടികൾ തയാറാക്കിയ വീഡിയോകളുടെ പ്രകാശനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽ പള്ളിക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ കെ.രവീന്ദ്രൻ അംബികാ സുതൻ മാങ്ങാടിനെ പൊന്നാട അണിയിച്ചു. എസ്.എം.സി ചെയർമാൻ പ്രദീപ് മരക്കാപ്പ്, വികസന സമിതി ചെയർമാൻ പി.എൻ മുഹമ്മദ്കുഞ്ഞി, മദർ പി.ടി.എ പ്രസിഡന്റ് പി.വിനീത, പി.ടി.എ വൈസ് പ്രസിഡന്റ് ടി.വി പ്രശാന്ത്, സീനിയർ അസിസ്റ്റന്റ് കെ.സതീശൻ, പി.വേണുഗോപാലൻ, നികേഷ് മാടായി, പി.തങ്കമണി, പി.പി സുരേഷ്, പി.രാജേഷ് എന്നിവർ സംസാരിച്ചു.