തലശ്ശേരി: നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനറാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകൾ നിയന്ത്രിക്കാൻ പൂക്കച്ചവടത്തിനായി സ്റ്റേഡിയം പരിസരം ഉപയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. പഴയ ബസ് സ്റ്റാന്റിലെ പൂക്കച്ചവടം പൂർണമായും നിരോധിക്കും. നിലവിൽ തെരുവ് കച്ചവടം നിരോധിച്ച എൻ.സി.സി റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലും കച്ചവടം അനുവദിക്കില്ല.
ഓണത്തിരക്ക് നിയന്ത്രിക്കാൻ അവധിക്കാലത്ത് സ്‌കൂൾ ഗ്രൗണ്ടുകൾ പാർക്കിംഗിനായി പ്രയോജനപ്പെടുത്തും. അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കും. തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വ്യാപാരികളുടെ സഹകരണത്തോടെ സെക്യൂരിറ്റി ഗാർഡുകളെ ഏർപ്പാടാക്കാനും സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.
അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യും. നഗരസഭ നിഷ്‌കർഷിക്കുന്ന രീതിയിൽ കൂടുതൽ അളവിൽ പരസ്യങ്ങൾ ഉണ്ടെങ്കിൽ ട്രാഫിക് സൂചനാബോർഡുകളും നീക്കംചെയ്യും. തലശ്ശേരി നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള, നിലവിൽ അപേക്ഷിച്ചിട്ടുള്ളവരുടെ ടി.എം.സി നമ്പറുകളുടെ നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിച്ച് ഓട്ടോകൾക്ക് നമ്പർ കൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. വൈസ് ചെയർമാൻ എം.വി ജയരാജൻ, നഗരസഭ സെക്രട്ടറി എൻ.സുരേഷ് കുമാർ, ആർ.ടി.ഒ, പൊലീസ്, റവന്യൂ, പി.ഡബ്‌ള്യു.ഡി, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.