ബേപ്പൂർ: വിവിധ ലോഡ്ജുകളിൽ നിന്നും ഹോട്ടലുകളിൽ നിന്ന് നീക്കം ചെയ്യുന്ന ശുചിമുറി മാലിന്യങ്ങൾ രാത്രിയുടെ മറവിൽ ഹാർബറിലെ ഓടകളിൽ ഒഴുക്കിവിടുന്നത് പതിവായിരിക്കുകയാണെന്ന് പരാതി. ഫൈബർ ടാങ്കുകളിൽ നിറച്ച മാലിന്യങ്ങൾ മിനിലോറിയിൽ കൊണ്ടുവന്നാണ് ഓടകളിൽ തള്ളുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കൂടാതെ അറവ് ശാലയിലെ മാലിന്യങ്ങളും പുഴയിൽ തള്ളുന്നുണ്ട്. ടാങ്കുകൾക്ക് മുകളിൽ മത്സ്യം നിറക്കുന്ന ബോക്സുകൾ നിരത്തി, മത്സ്യം കയറ്റാനെന്ന വ്യാജേന ഹാർബറിൽ പ്രവേശിച്ചാണ് മാലിന്യങ്ങൾ ഓടയിൽ ഒഴുക്കുന്നത്. ട്രോളിംഗ് നിരോധനം അവസാനിച്ച് രണ്ടു ദിവസത്തിനുളളിൽ തന്നെ ഓടകൾ എല്ലാം മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്.
ഹാർബറിൻ്റെ തെക്ക് ഭാഗത്ത് ചെറിയ ഫൈബർ വള്ളങ്ങളിൽ മത്സ്യം ഇറക്കുന്ന ഭാഗത്തേക്കാണ് ഈ മലിനജലം ഒഴുകിയെത്തുന്നത്. മത്സ്യം ഇറക്കി, ഹാർബറിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളിലെ മാലിന്യങ്ങൾ ഹാർബറിന് സമീപം തന്നെ ഒഴുക്കിവിടുന്ന സ്ഥിതിയാണ്. ഹാർബറിന് ചുറ്റിലും ഫിഷറീസ് വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയാവുകയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും മറ്റും ആവശ്യം.
ഓടയിൽ ശുചിമുറി മാലിന്യം തള്ളുന്ന വിഷയത്തിൽ ഫിഷറീസ്, ആരോഗ്യ വകുപ്പ് എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ സ്വീകരിക്കും
കരിച്ചാലി പ്രേമൻ, ബോട്ട് ഓപ്പറേറേഴ്സ് അസോസിയേഷൻ പ്രസിഡന്റ്