മാനന്തവാടി: ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ തലപ്പുഴ പൊലീസിന്റെ പിടിയിൽ. വീരാജ്‌പേട്ട കുടക് ബഡഗരകേരി ബല്ലിയമടേരിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത് (50) എന്നിവരേയാണ് പ്രിൻസിപ്പൽ എസ്.ഐ ടി. അനീഷ് അറസ്റ്റു ചെയ്തത്. തലപ്പുഴ പൊലീസ് ഞായറാഴ്ച വൈകീട്ട് ബോയ്സ് ടൗണിൽ നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ വരികയായിരുന്ന ഇരുവരും പിടിയിലായത്. മിനറൽ വാട്ടറിന്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ ആൾ അയ്യായിരം രൂപ വാങ്ങി ചാരായം നൽകിയെന്നാണ് പിടിയിലായവർ പൊലീസിനു നൽകിയ മൊഴി. ഇതുസംബന്ധിച്ചു വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അഡീഷണൽ എസ്.ഐ പി.കെ. പ്രകാശൻ, എ.എസ്.ഐ റോയ് തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.പി. റിയാൻ, സിവിൽ പൊലീസ് ഓഫീസർ ടി.എസ്. വിനീത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഏഴു ലിറ്റർ ചാരായവുമായി പൊലീസ് പിടിയിലായ ബാനു, സമ്പത്ത്