കോഴിക്കോട്: സ്ത്രീ സുരക്ഷ കെെയകലെയെന്ന് പറയുമ്പോഴും പൊതു ഇടങ്ങളിൽ സ്‌ത്രീകൾ ആക്രമണത്തിനും പീഡനത്തിനും ഇരയാവുന്നതിൽ കുറവില്ല. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ സിറ്റി പരിധിയിയിൽ മാത്രം 480 സ്ത്രീകൾ അതിക്രമത്തിനിരയായി. സംസ്ഥാനത്താവട്ടെ 9647 പേരും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 82656 സ്ത്രീകൾ സംസ്ഥാനത്തും 7274 സ്ത്രീകൾ ജില്ലയിലും വിവിധ അതിക്രമങ്ങൾക്കിരയായിട്ടുണ്ട്. മാളിലും നടുറോഡിലും വാഹനങ്ങളിലും ജോലി സ്ഥലങ്ങളിലുമെല്ലാം സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ട്. അറിയപ്പെടാതെപോയതും രജിസ്റ്റർ ചെയ്യാത്തതുമായ കേസുകൾ കൂടി കണക്കാക്കിയാൽ എണ്ണം ഭീമമായി ഉയരും. ഭർത്താവിന്റെയോ ബന്ധുക്കളുടേയും ക്രൂരതകൾക്കിരയാവുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. കൂടാതെ പീഡനകേസുകളും കൂടുതലായി രജിസ്റ്റർ ചെയ്യുന്നുണ്ട്. വീടിനകത്തും പുറത്തും സ്ത്രീകൾ ഒരുപോലെ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ ദിവസവും ട്രെയിനിൽ കവർച്ച ശ്രമത്തിനിടെ സ്ത്രീ അതിക്രമത്തിന് ഇരയായിരുന്നു.
പദ്ധതികളൊന്നും ഫലപ്രദമല്ല
കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ട് ഉണ്ടായിട്ടും സ്‌ത്രീ സുരക്ഷയ്‌ക്കുള്ള പദ്ധതികളൊന്നും ഫലപ്രദമല്ല. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം പദ്ധതികൾ കടലാസിലൊതുങ്ങി. 24 മണിക്കൂറും സ്ത്രീകളുടെ പ്രശ്നങ്ങൾ ഉടനടി അറിയിക്കാനായി ഏർപ്പെടുത്തിയ 1091 ഹെൽപ്‌ലൈനിൽ വിളിച്ചാലും പലപ്പോഴും പരിഹാരം ലഭിക്കാറില്ല. അതിക്രമ കേസുകളുമായി പൊലീസ് സ്റ്റേഷനുകളിലെത്തിയാലും പെട്ടെന്ന് നടപടികൾ ഉണ്ടാകാറില്ല.
കേസുകൾ .........സംസ്ഥാനം..................ജില്ല
2021................................... 16,199...........1099
2022....................................18,943...........1935
2023..............................,.... 18,980...........2225
2024....................................18887............1535
2025 ജൂൺ വരെ..................9647..............480 (സിറ്റി)
അതിക്രമങ്ങൾ (2021-2025)
ബലാത്സംഗകേസ്.............11811
പീഡനം............................................20234
തട്ടിക്കൊണ്ടുപോകൽ...................787
സ്ത്രീകളെ ശല്യംചെയ്യൽ.............2956
സ്ത്രീധനപീഡനം, മരണം...............35
ഗാർഹിക പീഡനം...........................21398
മറ്റുള്ളവ............................................25433