സുൽത്താൻ ബത്തേരി: സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന കാടോരം വിശ്രമ കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ വനം വകുപ്പിൽ സമ്മർദ്ദമേറുന്നു. കഴിഞ്ഞ വർഷമാണ് വനപാതയോരത്തെ വിശ്രമകേന്ദ്രമായ കാടോരം സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞാണ് അടച്ചുപൂട്ടിയത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് തുറന്ന് പ്രവർത്തിക്കാൻ നീക്കം നടന്നങ്കിലും തുറക്കാനായില്ല. സഞ്ചാരികൾക്ക് വിശ്രിമിക്കുന്നതിനും ശുചിത്വം ഉറപ്പ് വരുത്തുന്നതിനും, നല്ല ശീലം വളർത്തുന്നതിനുമായിട്ടാണ് വനം വകുപ്പ് പദ്ധതി ആരംഭിച്ചത്. മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴിലാണ് കാടോരം പദ്ധതി ആരംഭിച്ചത്. ഇവിടെയെത്തുന്ന ആളൊന്നിന് 10 രൂപയാണ് വിശ്രമകേന്ദ്രത്തിലെ നിരക്ക്. ടോയ്‌ലെറ്റ് സൗകര്യം, വാഷ് ചെയ്യുന്നതിനുള്ള സൗകര്യം, വെള്ളം, പാത്രം എന്നിവയടക്കമുള്ള സൗകര്യങ്ങളാണ് ലഭിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. കുടുംബമായും കൂട്ടമായും എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു കാടോരം. മാസങ്ങളായി പൂട്ടികിടന്നതിനാൽ ഇത് നശിച്ചു തുടങ്ങിയിരുന്നു. പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ കെട്ടിയുണ്ടാക്കിയ കുടിലുകൾ ഉൾപ്പെടായുള്ളവ നാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കർണാടകയിൽ പൂപാടം കാണുന്നതിനായി നിരവധി സഞ്ചാരികളാണ് മുത്തങ്ങ വഴി പോകുന്നത്. ഗുണ്ടൽപേട്ടിലെ മഥൂർ കഴിഞ്ഞാൽ കേരളത്തിലേയ്ക്ക് വരുമ്പോൾ ഒന്ന് വിശ്രമിക്കുന്നതിനോ, ശൗചാലയ സൗകര്യമോ, വാഷ് ചെയ്യുന്നതിനോ വഴിയരുകിൽ സൗകര്യമില്ല. ആകെയുണ്ടായിരുന്നത് കാടോരം വിശ്രമ കേന്ദ്രം മാത്രമായിരുന്നു. ഇത് അടച്ച് പൂട്ടിയതോടെ സഞ്ചാരികൾ ദുരിതത്തിലായി. വന നിയമങ്ങൾ അറിയാതെ സഞ്ചാരികൾ വനപാതയിൽ വാഹനം നിർത്തുകയും, പാഴ് വസ്തുക്കൾ വനത്തിലേയ്ക്ക് വലിച്ചെറിയുകയും വന്യമൃഗങ്ങൾക്ക് ശല്യമായി തീരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വിശ്രമ കേന്ദ്രത്തിന്റെ ആവശ്യകത വീണ്ടും ഉയർന്നത്. മുത്തങ്ങയിൽ വെച്ച് കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകർക്കായി നടത്തിയ ശിൽപ്പശാലയിലും മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ചത് കാടോരം പദ്ധതി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ്. ഈ ആവശ്യം വനപാലകർ അംഗീകരിച്ചതോടെയാണ് കാടോരം കേന്ദ്രം തുറന്ന് പ്രവർത്തിക്കാനുള്ള നീക്കം നടക്കുന്നത്.