kudu

കോട്ടയം : നാടൻ രുചിയും വൃത്തിയും ഗുണനിലവാരവും ഒത്തുചേർന്നപ്പോൾ കുടുംബശ്രീ പ്രീമിയം കഫേകൾ സൂപ്പർ ഹിറ്റ്. 12 കഫേകളിൽ നിന്നായി 6.95 കോടി രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചത്. പ്രതിമാസ വരുമാനം ശരാശരി 60 - 90 ലക്ഷം രൂപ. തൃശ്ശൂർ, എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലിലായിരുന്നു ആദ്യഘട്ടം. ഒരു വർഷത്തിനുള്ളിൽ കഫേകൾ ക്ളച്ചു പിടിച്ചതോടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഉടൻ ആരംഭിക്കും. കോട്ടയം കുറവിലങ്ങാട്ടെ പ്രീമിയം കഫേയിലാണ് കൂടുതൽ വരുമാനം. ദിവസം 60,000 രൂപ. ഇതുവരെ 55 ലക്ഷം രൂപയുടെ ഭക്ഷണം ചെലവായി. 50,000 രൂപയുടെ വിറ്റുവരവുള്ള കൊല്ലം കരുനാഗപ്പള്ളിയിലെ കഫേയാണ് രണ്ടാമത്.

വിളമ്പുന്നത് പ്രീമിയം രുചി

 12 മണിക്കൂർ സേവനം, കുറഞ്ഞത് 10 പേർക്കെങ്കിലും ജോലി

 ശീതീകരിച്ച കഫേകൾ, ഒരേസമയം 50 പേർക്ക് ഇരുന്ന് കഴിക്കാം

വിശാലമായ പാർക്കിംഗ് സൗകര്യം , പാഴ്സൽ സർവീസ്

ശുചിത്വം, മാലിന്യ സംസ്‌കരണം, ശൗചാലയങ്ങൾ

'' ഇന്ത്യാ ഗേറ്റിൽ കുടുംബശ്രീ ഭക്ഷണം വിളമ്പുന്നത് പോലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

-ശ്രീകാന്ത്, പ്രോഗ്രാം ഓഫീസർ