കരൂർ: പഞ്ചായത്തിലെ വനിതകൾക്കിനി സ്വന്തമായൊരു തൊഴിൽ പരിശീലനകേന്ദ്രം. എന്ത് തൊഴിലിനും ഇനി ഈ കേന്ദ്രത്തെ പഞ്ചായത്തിലെ വനിതകൾക്ക് സമീപിക്കാം. പ്രായഭേദങ്ങളില്ല. കുടുംബശ്രീ സംരംഭങ്ങൾക്കും ഇവിടം വേദിയാക്കാം.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകളുടെ ഉന്നമനത്തിന് ഉപകരിക്കുന്ന പദ്ധതികൾക്കും തൊഴിൽ പരിശീലന കേന്ദ്രം ഉപകരിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപാ ഉപയോഗിച്ചാണ് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ വനിതാ തൊഴിൽ പരിശീലനകേന്ദ്രം നിർമ്മിച്ചത്. രണ്ട് നിലകളുള്ള മന്ദിരത്തിൽ പഞ്ചായത്തുതല യോഗങ്ങളും ഗ്രാമസഭകളും മറ്റ് പൊതുചടങ്ങുകളും നടത്താൻ കഴിയും. വനിതകളുടെ ഉന്നമനത്തിനായി ഇത്തരമൊരു കേന്ദ്രം ആരംഭിക്കണമെന്ന ഉദ്ദേശം പഞ്ചായത്ത് സമിതിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ പറഞ്ഞു. ഇക്കാര്യം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഉടനടി അദ്ദേഹം ഫണ്ട് അനുവദിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

വനിതകളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം

കരൂർ പഞ്ചായത്തിലെ കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതകളെ സ്വയംപര്യാപ്തരാക്കുകയാണ് തൊഴിൽ പരിശീലനകേന്ദ്രത്തിന്റെ ലക്ഷ്യം. വിവിധ തൊഴിലുകളിൽ പഞ്ചായത്തിലെ വനിതകളെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലന ക്ലാസുകളും ഉടൻ ആരംഭിക്കും. പഞ്ചായത്ത് അധികാരികളുടെ ചുമതലയിലാകും ഇതിന്റെ തുടർപ്രവർത്തനങ്ങൾ നടക്കുക.

ഉദ്ഘാടനം ഇന്ന്

വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് മുഖ്യപ്രഭാഷണം നടത്തും.