കോട്ടയം: നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ തിരുനക്കര മൈതാനം ഇപ്പോൾ പാർക്കിംഗ് ഇടമായി മാറി. മരങ്ങളും ആ തണലിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന ഇളം കാറ്റും നഗരത്തിലെത്തുന്നവർക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. ചരിത്രത്തിന്റെ തിരുശേഷിപ്പ് പോലെ നിലകൊള്ളുന്ന തിരുന്നക്കര മൈതാനം അവഗണനയുടെ പടുകുഴിയിലാണ്. മഹാരഥൻമാർ വന്നുപോയ ഇടം,ആയിരങ്ങൾ അവരുടെ പ്രസംഗങ്ങൾ കേട്ട ഇടം, രാഷ്ട്രീയപാർട്ടികൾ രൂപം കൊണ്ടതും പിളർന്നതുമൊക്കെ സാക്ഷിയായി മാറിയ മൈതാനമാണ് ഇപ്പോൾ അവഗണിക്കപ്പെടുന്നത്.
പാർക്കിംഗിൽ ചുരുങ്ങി:
നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൈതാനം വാഹന പാർക്കിംഗിന് നൽകി. അപൂർവം ചില പരിപാടികൾക്ക് മാത്രമാണ് മൈതാനവും ഓഡിറ്റോറിയം വിട്ടുനൽകുന്നത്. ഒരുകാലത്ത് നഗരത്തിലെത്തുന്നവർക്ക് തങ്ങളുടെ സായാഹ്നങ്ങൾ ചെലവഴിക്കാൻ എത്തിയിരുന്ന ഇടമായിരുന്നു. രാഷ്ട്രീയ പ്രവർത്തകരും, സാംസ്‌കാരിക നായകരും, കലാകാരന്മാരും ഇവിടുത്തെ സ്ഥിരം സന്ദർശകരായിരുന്നു. വി.എൻ വാസവൻ കോട്ടയം എം.എൽ.എ ആയിരിക്കുമ്പോഴാണ് മൈതാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനം നടത്തിയത്. ഡോ.പി.ആർ സോന നഗരസഭ അദ്ധ്യക്ഷയായിരുന്നപ്പോൾ ടൈലുകൾ പാകി മൈതാനം ഭംഗിയാക്കി. കഴിഞ്ഞ അഞ്ചുവർഷമായി മൈതാനത്തിൽ ഒരു പ്രവർത്തനവും നടത്താൻ നഗരസഭ തയ്യാറായില്ല.
ചരിത്രം അലയടിക്കുന്ന മൈതാനം:
ഇ.എം.എസ് അടക്കമുള്ള മഹാരഥന്മാരുടെ പ്രസംഗങ്ങൾ പഴയ തലമുറയിൽപെട്ടവരുടെ ഓർമ്മകളിൽ ഇന്നും അലയടിക്കുന്നുണ്ട്. കേരള കോൺഗ്രസ് രൂപമെടുത്തതും മൈതാനത്ത് വച്ചായിരുന്നു. ഒരേക്കറോളം വിസ്തൃതി ഉണ്ടായിരുന്ന തിരുനക്കര മൈതാനം ഇന്ന് കാണുന്ന രൂപത്തിൽ വെട്ടി ചുരുക്കിയത് നഗരസഭ അദ്ധ്യക്ഷനായിരുന്ന കെ.എ അയ്യപ്പൻ പിള്ളയാണ്. മൈതാനത്തിന്റെ ഒരു ഭാഗം എം.സി റോഡ് നവീകരിച്ചപ്പോൾ വിട്ടു നൽകി. അവശേഷിക്കുന്ന ഭാഗത്താണ് മൈതാനം സ്ഥിതി ചെയ്യുന്നത്. 2005 വരെ നഗരസഭ മൈതാനത്തെ കൃത്യമായി പരിപാലിച്ചിരുന്നു.
സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം:
നഗരസഭ അവഗണന തുടങ്ങിയതോടെ പ്രദേശം സാമൂഹ്യവിരുദ്ധരുടെ വിഹാരഭൂമിയായി. മൈതാനത്തിനുള്ളിൽ കൊലപാതകങ്ങൾ പോലും നടന്നു. മദ്യപസംഘങ്ങൾ പിടിമുറുക്കി. ലഹരി മാഫിയ സംഘങ്ങളുടെ തേർവാഴ്ചയാണ് മൈതാനത്തിനുള്ളിൽ. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും മൈതാനത്ത് എത്തി തമ്പടിക്കുന്നവർ നിരവധിയാണ്. നഗരസഭ കാവൽക്കാരെ ഏർപ്പെടുത്തിയിരുന്നെങ്കിലും പേരിൽ മാത്രമായി. അഞ്ചുവർഷം മുമ്പ് ഇട്ട ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു. കാൽനടയായി പോലും മൈതാനത്തിനുള്ളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
നഗരസഭയും പൊലീസും കൈകോർത്ത് മൈതാനത്തെ രക്ഷിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണം. (നഗരവാസികൾ)