തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ജനപ്രതിനിധിയുടെ പണം കൊണ്ട് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോ സ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കാണാനില്ലെന്നാണ് മന്ത്രി വീണാജോർജ്ജ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഹാരിസിനെതിരെ നടപടി കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ ഉയരുന്നതെന്നാണ് സൂചന.
'ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളൊന്നുമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടുന്നത് സ്വാഭാവിക നടപടിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണിത്.
ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു ചില കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. എംപി ഫണ്ടിൽ നിന്ന് വാങ്ങിയ ഉപകരണങ്ങളുടെ ഒരു ഭാഗം നഷ്ടപ്പെട്ടതായി അന്വേഷണ സമിതി കണ്ടെത്തി. ഇത് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല,' മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കാണാതായ ഉപകരണങ്ങൾ ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്നാണ് വാങ്ങിയതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ അന്വേഷണമെന്ന പേരിൽ ഡോക്ടർ ഹാരിസിനെ മോഷണക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നത്. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.