രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. മഴ തകർത്തു പെയ്യുമ്പോൾ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂൺ, ജൂലായ് മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തിൽ ഈ സീസണിൽ ഇതിനകം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) എട്ട് ലക്ഷം രൂപ ലഭിച്ചു.
വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്കായി ഡി.ടി.പി.സി കരിങ്കല്ല് കൊണ്ടു തീർത്ത ആകർഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിൾ വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനങ്ങൾക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡി.ടി.പി.സി വിനയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാനായി നടപ്പാക്കിയ ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്.
എങ്ങനെ എത്താം
പന്നിയാർകുട്ടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. അടിമാലി- കല്ലാർകുട്ടി വഴിയും ഇങ്ങോട്ടേക്ക് എത്താം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം. അഞ്ച് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.