gold

തിരുവനന്തപുരം: കേരളത്തിൽ സർവകാല റെക്കാഡിലെത്തി സ്വർണവില. ഇന്ന് ഒരു പവന് വില 75,200 രൂപയായി ഉയർന്നിരിക്കുകയാണ്. കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 22 കാരറ്റ് ഗ്രാമിന് ഇന്നത്തെ വില 9400 രൂപയാണ്. 18 കാരറ്റിന് 7715 രൂപയും. ഒരാഴ്‌ചക്കിടെ പവന് രണ്ടായിരം രൂപയാണ് വർദ്ധിച്ചത്. അതേസമയം, വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. വെള്ളി ഗ്രാമിന് 123 രൂപ നിരക്കിൽ തുടരുകയാണ്.

രാജ്യാന്തര വിപണിയിൽ സ്വർ‌ണം ഔൺസിന് 3378 ഡോളറാണ് പുതിയ നിരക്ക്. രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. രൂപ-ഡോളർ മൂല്യം കൂടി കണക്കിലെടുത്താണ് സ്വർണത്തിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഡോളർ സൂചിക 98.21 എന്ന നിരക്കിലും രൂപയുടെ വിനിമയ മൂല്യം 87.69 എന്ന നിരക്കിലുമാണ് എത്തിയിരിക്കുന്നത്. ഇതോടെയാണ് ഇന്ന് സ്വർണവില 75,200 രൂപയായി ഉയർന്നത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 600 രൂപ കൂടിയിരുന്നു. ഈ മാസത്തിന്റെ തുടക്കം മുതൽത്തന്നെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 73,200 രൂപയായിരുന്നു. അടുത്ത വർഷം പകുതിയോടെ സ്വർണവില ഔൺസിന് നാലായിരം ഡോളറാകുമെന്നാണ് ഗോൾഡ്മാൻ സാക്ക്‌സ് പ്രവചിച്ചിക്കുന്നത്. അമേരിക്കൻ തൊഴിൽ മേഖലയിലെ പ്രതിസന്ധിയും ഉയരുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഡോളർ ദുർബലമാകുന്നതോടെ സ്വർണവില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്.