തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമമായി വോട്ടുകൾ ചേർത്തെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആക്ഷേപം ഉയർന്നതിൽ തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോയെന്ന് പേടിച്ചായിരിക്കും തൃശൂർ എംപിയായ സുരേഷ് ഗോപിയെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലാത്തത്. ഒരു കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്. സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവച്ചുപോയോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കണമെന്നും വാർത്താസമ്മേളനത്തിൽ വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാട്ടി കെഎസ്‌യു കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിനുശേഷം കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ആണ് പരാതി നൽകിയത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തണമെന്നും ഇ-മെയിലിലൂടെ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് ഓർത്തഡോക്‌സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയും രംഗത്തെത്തിയിരുന്നു. 'ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല. പൊലീസിൽ അറിയിക്കണോ എന്നാശങ്ക'-എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.