തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവിൽ അക്രമം നടത്താനാണ് ലക്ഷ്യമെങ്കിൽ ബിജെപിക്ക് അത് അനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. കേന്ദ്രമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി 'ജനാധിപത്യ സംരക്ഷണ' പ്രഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഘർഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാൻ ശ്രമിച്ചാൽ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബിജെപി അംഗീകരിക്കും, എന്നാൽ അതിന്റെ മറവിൽ അക്രമം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ, സിപിഎമ്മിന്റെ യഥാർഥ മുഖം സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നിൽ ബിജെപി തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി തുടങ്ങിവെച്ച നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ, അത് അനുവദിക്കില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച തൃശൂരിലെ വോട്ടർമാരെയാണ് സിപിഎമ്മും കോൺഗ്രസും അപമാനിക്കുന്നത്. ഇത്തരം പ്രതിഷേധനാടകങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപിക്കും ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.