gold

തിരുവനന്തപുരം: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 74,240 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 9,280 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമായിരുന്നു. ഈ മാസത്തിന്റെ തുടക്കം മുതൽക്കേ തന്നെ സ്വർണവിലയിൽ വലിയ രീതിയിലുളള വർദ്ധനവാണുണ്ടായത്.

ഓഗസ്റ്റ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക്. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9,470രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയോടൊപ്പം, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയെല്ലാം നല്‍കണം. അപ്പോള്‍ ഒരു പവൻ സ്വർണം വാങ്ങാൻ 80,000 രൂപയ്ക്ക് മുകളിൽ നൽകണം.

വരും ദിവസങ്ങളിൽ സ്വര്‍ണവിലയില്‍ വീണ്ടും കുറവുണ്ടാകുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് വിവരങ്ങളുണ്ട്. ബാങ്ക് നിക്ഷേപ വരുമാനം കുറയുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചില്ലറ വില്‍പ്പന രംഗത്തെ പണപ്പെരുപ്പം കുറഞ്ഞെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇത് കേരളത്തിലെ ഓണ സീസണിന് ഗുണം ചെയ്യുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 126.20 രൂപയും കിലോഗ്രാമിന് 1,26,200 രൂപയാണ്. ഇന്നലെ ഗ്രാമിന് 126.10 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.