കാസർകോട്: പ്രധാന അദ്ധ്യാപകന്റെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നതായുള്ള പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കാസർകോട് ഡെപ്യൂട്ടി ഡയറക്‌ടർക്കാണ് അന്വേഷണച്ചുമതല. വിദ്യാർത്ഥികൾ തെറ്റുചെയ്താൽ നിയമം നോക്കിമാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാസർകോട് കുണ്ടംകുഴി സ്കൂളിലെ പത്താംതരം വിദ്യാർത്ഥി അഭിനവ് കൃഷ്ണയുടെ നേരെയാണ് അദ്ധ്യാപകന്റെ ക്രൂരമായ പീഡനമുണ്ടായത്. ഹെഡ് മാസ്റ്ററാണ് മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥിയും രക്ഷിതാക്കളും പരാതിപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയത് ശ്രദ്ധയിൽപ്പെട്ട പ്രധാനാദ്ധ്യാപകൻ അസംബ്ലി കഴിഞ്ഞയുടനെ കുട്ടിയെ മാറ്റിനിർത്തി ചെകിട്ടത്ത് അടിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു.
എന്നാൽ അത്തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ഒതുങ്ങി നിൽക്കാത്തതു കൊണ്ടാണ് അടിക്കേണ്ടിവന്നതെന്നുമാണ് അദ്ധ്യാപകർ പറയുന്നത്. മർദ്ദനമേറ്റ കുട്ടി ചികിത്സയിൽ കഴിയുകയാണ്. അതേസമയം സംഭവം ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതർ ബന്ധപെട്ടതായി വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു. കേസ് ഒഴിവാക്കാൻ ഒരു ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നും അമ്മ വെളിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു.