cancer


മാനന്തവാടി: വയനാട് ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തില്‍ ഒരു പഠനം അനിവാര്യമെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍, അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ലക്ഷ്യം. അത് മുന്‍നിര്‍ത്തി വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കാന്‍സര്‍ രോഗികളുടെയും കിഡ്‌നി രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇനിയും മെച്ചപ്പെട്ട സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സി.എസ്.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32,60,000 രൂപ ചെലവഴിച്ച് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായമാവും. ക്യാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം രോഗികള്‍ക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാവും. ചികിത്സ കാരണം നഷ്ടപ്പെട്ട ശാരീരികശേഷി, ചലനശേഷി, സഹനശേഷി എന്നിവ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ നീര് കെട്ടുന്ന അവസ്ഥയായ ലിംഫെഡിമ, ന്യൂറോപ്പതി (കൈകാലുകളില്‍ ഉണ്ടാകുന്ന മരവിപ്പ്) എന്നിവ പരിഹരിക്കാന്‍ ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റില്‍ സൗകര്യമുണ്ട്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 18,87,500 രൂപ ചെലവിട്ട് സജ്ജീകരിച്ച മാമ്മോഗ്രാം മെഷീന്‍ സ്തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട പരിശോധന മാര്‍ഗമാണ്. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സ്ത്രീകളില്‍പോലും നേരത്തെയുള്ള രോഗനിര്‍ണയം വഴി രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ മാമോഗ്രാം സഹായിക്കുന്നു. കൈകൊണ്ട് തൊട്ടുനോക്കുമ്പോള്‍ അറിയാന്‍ കഴിയാത്ത ചെറിയ മുഴകള്‍ പോലും മാമോഗ്രാമില്‍ കണ്ടെത്താന്‍ സാധിക്കും.

തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിക്കുന്നതുവഴി ചികിത്സ പെട്ടെന്ന് ആരംഭിക്കാനും രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ചികിത്സ കൂടുതല്‍ ഫലപ്രദമാവാനും സഹായിക്കും. ഇതിലൂടെ 40നും 74നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായി. പരിപാടിയില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, നല്ലൂര്‍നാട് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. രാജേഷ്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സി.എസ്.ആര്‍ മേധാവി സമ്പത്ത് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.