പാലക്കാട്: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൊല്ലങ്കോട് സ്വദേശിയും ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുമായ സന്തോഷ് ബാബുവിന്റെ ലൈസൻസാണ് ആർടിഒ സസ്പെൻഡ് ചെയ്ത്‌ത്. സന്തോഷ് ബാബു ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.
ഒരാഴ്ച മുമ്പ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസിനിടെ സന്തോഷ് ബാബു മൊബൈലിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയായിരുന്നു നടപടി. ചിറ്റൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനുജോർജ് ഡ്രൈവറോട് ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റേഷനിലേക്ക് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ഡ്രൈവറോട് ജോർജ് കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലേക്ക് ഒരു കത്ത് അയച്ചു കൊണ്ട് ഡ്രൈവറോട് ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണ് സന്തോഷ് ബാബു ചിറ്റൂർ ആർടിഒ ഓഫീസിൽ ഹാജരായത്. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചിലേക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനത്തിനായി സന്തോഷ് ബാബുവിനെ അയക്കും. പ്രതിപക്ഷ അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് സന്തോഷ് ബാബു.