തിരുവനന്തപുരം: പമ്പയിൽ സെപ്തംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. സ്റ്റാലിൻ ചടങ്ങിൽ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. തന്റെ അഭാവത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.
ദേവസ്വംമന്ത്രി വി.എൻ. വാസവൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈയിലെത്തിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായ ഉമാനാഥ്, അനു ജോർജ്, ടൂറിസം, സാംസ്‌കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ. മണിവാസൻ, കേരള ദേവസ്വംസെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പി. സുനിൽ കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. കർണ്ണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകുമെന്നാണ് വിവരം.
ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്യുന്നത്. ദേവസ്വം ബോർഡിന്റെ 75ാം വാർഷികത്തിന്റെ കൂടി ഭാഗമായാണ് പമ്പയിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്‌തർ പങ്കെടുക്കുന്ന അയ്യപ്പസംഗമം നടക്കുന്നത്. തത്വമസി എന്ന സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും ആഗോള തീർത്ഥാടന കേന്ദ്രമായി ശബരിമലയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്നതും സംഗമത്തിന്റെ ലക്ഷ്യങ്ങളാണ്. കേരളത്തിൽ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്‌തരെ ഒരു വേദിയിൽ കൊണ്ടുവരും. 3000 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.