കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരിയും രണ്ടാം പ്രതിയുമായ കാലടി വാറായിൽ ലിവിയ ജോസിന് (21) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ലിവിയയുടെ പ്രായവും രണ്ട് മാസമായി ജയിലിലാണെന്നതും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
സ്‌കൂട്ടറിൽ നിന്ന് എൽഎസ്‌ഡി സ്റ്റാമ്പുകൾ കണ്ടെടുത്തുവെന്നാരോപിച്ച് ചാലക്കുടി എക്‌സൈസാണ് ഷീല സണ്ണിയെ 2023 ഫെബ്രുവരി 27ന് അറസ്റ്റ് ചെയ്‌തത്. എന്നാൽ, വിദഗ്ദ്ധ പരിശോധനയിൽ പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് കണ്ടെത്തി. തുടർന്നാണ് ഷീല ജയിൽ മോചിതയായത്. പക്ഷേ, അപ്പോഴേക്കും 72 ദിവസം പിന്നിട്ടിരുന്നു. മുൻവൈരാഗ്യം തീർക്കാനായി ലിവിയ സുഹൃത്തായ നാരായണ ദാസിന്റെ സഹായത്തോടെ ഷീലയ്‌ക്കെതിരെ വ്യാജ പരാതി ചമച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇക്കഴിഞ്ഞ ജൂൺ 13നാണ് ലിവിയയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
നിരപരാധിയാണെന്നും പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്നും വ്യക്തമായതിനാൽ നർക്കോട്ടിക്‌സ് ആക്‌ട് പ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. നാരായണദാസിന് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.