landslide

ശ്രീനഗർ: ജമ്മു കാശ്മീരിലെ ദോഡയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മാതാ വൈഷ്‌ണോ ദേവീ ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും മരണം 30 ആയി. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ 30 കഴിഞ്ഞെന്ന് സീനിയർ പോലീസ് സൂപ്രണ്ട് പരംവീർ സിംഗ് സ്ഥിരീകരിച്ചു. സ്ഥലത്ത് എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ദേശീയ പാതകളടക്കം നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 3 ഓടെയാണ് റിയാസിയിലെ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ട്രക്കിംഗ് പാതയിൽ മണ്ണിടിച്ചിലുണ്ടായത്. നിരവധി പേരെ കാണാതായി. പ്രദേശത്ത് സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്ര താത്കാലികമായി നിറുത്തിവച്ചു.

തവി,രവി നദികൾ കരകവിഞ്ഞതിനാൽ ജമ്മുവിൽ പ്രളയ മുന്നറിയിപ്പും നൽകി. ജമ്മു-ശ്രീനഗർ 250 കിലോമീറ്റർ ദേശീയപാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു. റാംനഗർ-ഉധംപൂർ,ജൻഗൽവർ-തത്രി തുടങ്ങിയ റോഡുകളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും കാരണം ഗതാഗതം തടസപ്പെട്ടു. കാശ്മീർ താഴ് വരയെ കിഷ്ത്വാറുമായി ബന്ധിപ്പിക്കുന്ന സിൻതാൻ ടോപ് പാസ് അടച്ചു. ശ്രീനഗർ -ലേ ദേശീയപാത കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു.


സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബുദുള്ള പറഞ്ഞു. അതിശക്തമായ മഴ ഹിമാചൽപ്രദേശിൽ പ്രളയസമാന സാഹചര്യം സൃഷ്ടിച്ചു. മണാലി-ലേ,കുളു-മണാലി ദേശീയപാതകളടക്കം ഒട്ടേറെ റോഡുകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. നിരവധി കെട്ടിടകൾ തകർന്നു. മണാലിയിൽ ബിയാസ് നദി കരകവിഞ്ഞൊഴുകി നാല് നില ഹോട്ടൽ കെട്ടിടം ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് കുളു, മണാലി മേഖലയിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെടുകയും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു.