crime

കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ ഇടപെടലില്‍ ദുരൂഹത തുടരുന്നു. നടിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളില്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവും ഉണ്ടായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന്‍ മോഹന്‍ (35) ആണ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍. ഇയാള്‍ക്ക് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഉള്‍പ്പെടെ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മിഥുന് പുറമേ അനീഷ്, കോട്ടയം ചങ്ങനാശേരി സ്വദേശി സോന മോള്‍ (25) എന്നിവരേയും പൊലീസ് പിടികൂടിയിരുന്നു. അനീഷും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടിയുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചത്. യുവാവിന്റെ പരാതിയില്‍ കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പൊലീസ് അറിയുന്നത്.

യുവാവിന്റെ പരാതിക്ക് പിന്നാലെ ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. മിഥുന്‍ മോഹന്‍ ക്വട്ടേഷന്‍ ടീമംഗവും ക്രിമിനല്‍ കേസ് പ്രതിയുമാണെന്ന് പൊലീസിനു മനസിലായത് അറസ്റ്റിന് ശേഷം ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ്. 2023 നവംബറില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഘത്തില്‍ മിഥുനും ഉള്‍പ്പെട്ടിരുന്നു. ഈ സംഘവുമായി നടിയുടെ ബന്ധം എന്താണെന്നതിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.