തിരുവനന്തപുരം: അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്ക് നല്‍കുന്ന സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നമ്മുടെ ആയുര്‍വേദം ലോകത്തിന്റെ മുന്നില്‍ സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തില്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് മുന്നില്‍ കണ്ടാണ് 400 കോടി അനുവദിച്ച് കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍, താളിയോല, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഇടവുമുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ ഗവേഷണം നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്'- മന്ത്രി വ്യക്തമാക്കി. പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറി എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ആയുഷ് മേഖലയില്‍ ചരിത്രത്തില്‍ ആദ്യമായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോ വകുപ്പില്‍ 40 തസ്തികകള്‍ സൃഷ്ടിച്ചു.ആയുഷ് മേഖലയില്‍ ഗുണമേന്മ ഉറപ്പാക്കാനായി രാജ്യത്ത് ആദ്യമായി ഗൈഡ് ലൈന്‍ തയ്യാറാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാര്‍ഡ്. മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.