തിരുവനന്തപുരം : താലൂക്ക് ആശുപത്രിയായി ഉയർത്തിയ നേമം സർക്കാർ ആശുപത്രിയിൽ ഇ.സി.ജി. പോലെയുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ദ്രുതഗതിയിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
2023 സെപ്തംബർ 16 ന് സന്ധ്യയ്ക്ക് ഹൃദയസ്തംഭനവുമായി ആശുപത്രിയിലെത്തിയ രോഗിക്ക് ഇ.സി.ജിയെടുക്കാൻ വാടകയ്ക്ക് മെഷീൻ എടുക്കേണ്ടി വന്നുവെന്ന പരാതിയിലാണ് ഉത്തരവ്. പിന്നീട് രോഗി മരിച്ചു. എന്നാൽ സെപ്റ്റംബർ 16 ന് ഒരു രോഗിയും നേമം ഗവ. ആശുപത്രിയിൽ ഹൃദയസ്തംഭനം കാരണം മരിച്ചിട്ടില്ലെന്ന് ഡി.എം.ഒ. കമ്മീഷനെ അറിയിച്ചു.
അഡീഷണൽ ഡി.എം.ഒ.യുടെ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.എം.ഒയ്ക്ക് കമ്മീഷൻ നിർദ്ദേശം നൽകി. രോഗികൾക്ക് 24 മണിക്കൂറും ഇ.സി.ജി സൗകര്യം ലഭിക്കുന്നുണ്ടോ, താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുവദിച്ചിട്ടുണ്ടോ, ആശുപത്രി സേവനങ്ങൾ രോഗികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകണം. ഡി. എം ഒ ഈ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറണം.
താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ ഡി.എച്ച്.എസ് നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.രണ്ട് ഇ.സി.ജി. മെഷിനുകൾ നേമം താലൂക്ക് ആശുപത്രിയിലുണ്ടെങ്കിലും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഒരു ഇ.സി.ജി. ടെക്നീഷ്യന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമിന്റെ പരാതിയിലാണ് നടപടി.