hc

കൊച്ചി: നിലവില്‍ നിയമപരമായി ഒരു വിവാഹബന്ധത്തിലുള്ള സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അങ്ങനെ ഒരു ആരോപണം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ച് താമസിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് നിരീക്ഷണം.

2016 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ പരാതിക്കാരിയുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്നാണ് ആരോപണം. പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഹര്‍ജിക്കാരനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് ഗൗരവമുള്ള ആരോപണങ്ങളാണ്. എന്നാല്‍ ഒരു വിവാഹബന്ധത്തില്‍ നിന്ന് നിയമപരമായി വേര്‍പ്പെടാതെ നില്‍ക്കുന്ന സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നത് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പരാതിക്കാരി ഇതിനകം മറ്റൊരാളുമായി വിവാഹിതയാണെന്നും, അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ആ വിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും, ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

2025 ജൂലായ് വരെ യുവതിയും ഇയാളും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, ഹര്‍ജിക്കാരനായ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഈ വര്‍ഷം ജനുവരിയില്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നും പരാതിക്കാരി പറയുന്നുണ്ട്.