മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി മലപ്പുറം ജില്ലയിൽ നിന്നും 1,65,348 അപേക്ഷകൾ ഇന്നലെ വരെ ലഭിച്ചു. തിരുത്തൽ വരുത്താനായി 747, വാർഡ് മാറ്റത്തിനായി 10,398, ഒഴിവാക്കാനുള്ളവ 35, ആക്ഷേപമുള്ളവ 8,004 എന്നിങ്ങനെയും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്‌റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഏഴ് ആണ്. കമ്മീഷന്റെ https://sec.kerala.gov.in/ എന്ന വെബ്‌സൈറ്റിലാണ് അപേക്ഷകൾ നൽകേണ്ടത്.
2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി അപേക്ഷിക്കാം. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇ.ആർ.ഒയ്ക്ക് ലഭ്യമാക്കണം. ഫോം അഞ്ചിലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകാം. വിവിധ ജില്ലകളിൽ നിന്നായി 12,41,134 അപേക്ഷകളാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്.
വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനഃക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ പോളിംഗ് സ്‌റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.