nhai
വട‌ക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ മറ്റുവാഹനങ്ങളുടെ വഴി മുടക്കി മൂന്ന് ട്രാക്കും കൈയടക്കിയ ചരക്കുവാഹനങ്ങൾ.

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാതയിൽ യാത്രാവാഹനങ്ങളുടെ വഴിമുടക്കി മൂന്ന് ട്രാക്കിലൂടെയും ചരക്കുവാഹനങ്ങൾ തോന്നിയപോലെ പോകുന്നത് രാത്രിയാത്ര അപകടത്തിലാക്കുന്നു. രാത്രി യാത്രാവാഹനങ്ങളുടെ വഴിമുടക്കിയാണ് മൂന്ന് പാതയിലൂടെയും ചരക്കുവാഹനങ്ങൾ നിരയായി പോവുക. ഒരു ദിശയിലേക്കുള്ള മൂന്ന് വരി പാതയിൽ ഇടത്പാത പല ഭാഗത്തും ചരക്കുലോറികളുടെ പാർക്കിംഗിനായാണ് ഉപയോഗിക്കുന്നത്. ശേഷിച്ച രണ്ട് വരിയും ചരക്കുവാഹനങ്ങളുടെ പിടിയിലാണ്. മറ്റ് വാഹനങ്ങൾ ചരക്കു വാഹനങ്ങളെ മറികടക്കാനാവാതെ പിന്നിൽ പോകേണ്ട സ്ഥിതിയാണ്.
റോഡപകടങ്ങൾ ഒഴിവാക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ മുൻനിറുത്തിയുള്ള ലൈൻ ട്രാഫിക് വാളയാർ മുതൽ ചേർത്തല വരെയുള്ള റോഡിൽ കർശനമാക്കിയിട്ടുണ്ടെന്ന് ഇടക്കിടെ മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അതൊന്നും ചരക്ക് വാഹനങ്ങൾ ഓടിക്കുന്നവർ ചെവികൊള്ളുന്നില്ല. ദേശീയപാതയിൽ ചരക്കുവാഹനങ്ങളുടെ രാത്രിയാത്ര തോന്നും വിധമാണെന്ന് മറ്റു വാഹനങ്ങളിയെ ഡ്രൈവർമാ‌‌ർ ചൂണ്ടിക്കാട്ടുന്നു.
എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാൻ ലക്ഷ്യം വച്ചായിരുന്നു 2023 ജനുവരിയിൽ പന്നിയങ്കരയിൽ ലൈൻ ട്രാഫിക് ആരംഭിച്ചത്. ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് സ്ഥലത്ത് എത്തിയാണ് അന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത്. വേഗത കുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടത് ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം. സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻ മാത്രം ഉപയോഗിക്കുക എന്നതായിരുന്നു വടക്കഞ്ചേരി-മണ്ണുത്തി ആറ് വരി പാതയിലുള്ള നിർദേശം.
ഒരു മാസത്തിനുള്ളിൽ തന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചു കൊണ്ടുള്ള വാഹനഗതാഗതം ദേശീയപാതയിൽ നടപ്പിലാക്കുമെന്നുള്ള ഉറപ്പുകൾ പലതുമുണ്ടായി. എന്നാൽ ഇപ്പോഴും വേഗം കുറഞ്ഞ ചരക്കുലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്. ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല. സിഗ്നൽ പോലും നൽകാതെ ചരക്കുവാഹനങ്ങൾ ലൈൻ മാറുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ-ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി നിർദേശങ്ങളും കർശന പരിശോധനകളുമുണ്ടായാൽ വാഹനങ്ങൾ ലൈൻ ട്രാഫിക്ക് പാലിച്ച് പോകുമെന്ന് യാത്രക്കാർ പറയുന്നു.