പീരുമേട്: ഓൺലൈൻ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായി തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ കടന്നു കളഞ്ഞ പ്രതി പൊലീസ് കസ്റ്റഡിയിലായി. പാലക്കാട് ചങ്കരംചാത്ത് സ്വാതിനിവാസിൽ ആനന്ദൻ പി.തമ്പിയാണ്(42) പിടിയിലായത്. പശ്ചിമ ബംഗാളിൽ നടന്ന ആറു ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിധാൻ നഗർ പൊലീസ് ഹോട്ടൽ ജീവനക്കാരനായ ആനന്ദനെ കോട്ടയത്തെത്തി അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകുമ്പോൾ കോയമ്പത്തൂരിന് സമീപം വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും മുങ്ങിയ പ്രതി പിന്നീട് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിയങ്കാവിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവന്താനം എസ്.എച്ച്.ഒ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. പെരുവന്താനം സബ്ഇൻസ്‌പെക്ടർ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷമീർ, സി.പി.ഒ മാരായ ജോമോൻ, സുനീഷ് എസ് നായർഎന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പോത്തന്നൂർ പൊലീസിന് കൈമാറും.