plakkattukalam
അനങ്ങനടി പഞ്ചായത്തിലെ നവീകരിച്ച പ്ലാക്കാട്ടുകുളം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: അനങ്ങനടി പഞ്ചായത്തിലെ നവീകരിച്ച പ്ലാക്കാട്ടുകുളം മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പ്ലാക്കാട്ടുകുളം നവീകരണം നടത്തിയത്. 75വർഷത്തോളം പഴക്കമുള്ള പ്ലാക്കാട്ടുകുളം അനങ്ങനടി പഞ്ചായത്ത് ഓഫീസിന് പിൻവശത്തായി 1.25 ഏക്കർ വിസ്തീർണത്തിലാണ് സ്ഥിതിചെയ്യുന്നത്. പായലും ചെളിയും നിറഞ്ഞ കുളത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പാണ് പുനരുജ്ജീവിപ്പിച്ച് മനോഹരമാക്കിയത്. കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തി, ഇരുമ്പ് ഗ്രില്ല്, ഇന്റർ ലോക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരു വേനലിലും വറ്റാത്ത ജലസംഭരണി കൂടിയായ പ്ലാക്കാട്ടുളം സമീപത്തെ മുന്നൂറ് ഏക്കളോളം വരുന്ന കൃഷിക്കും ജലസേചനത്തിനായി ഉപയോഗിക്കാം. കുളം നവീകരിച്ച് വീണ്ടെടുത്തതോടെ നിരവധി പേർ ഇവിടെ നീന്തൽ പരിശീലനവും നടത്തി വരുന്നുണ്ട്. സുഗമമായ നീന്തൽ പരിശീലനത്തിനാവശ്യമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടത്തിയത്. അതിനായി കുളത്തിലെ ഒരു ഭാഗം ആഴം കുറച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ചടങ്ങിൽ പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. എം.ഐ.സി.സി സൂപ്രണ്ടിംഗ് എൻജിനീയർ ഡോ. പി.എസ്.കോശി റിപ്പോർട്ട് അവതരിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി.അബ്ദുൽ ഖാദർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.അനിത, സി.പി.വനജ, സി.പി.ശശി, കെ.റഫീഖ്, പാലക്കാട് എം.ഐ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബിജു തുടങ്ങിയവർ പങ്കെടുത്തു.