ചിറ്റൂർ: നിയോജക മണ്ഡലത്തിൽ 3035 കോടി രൂപയുടെ വികസനമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പട്ടഞ്ചേരി പഞ്ചായത്ത് ഓഫീസ് കെട്ടിട ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി കാർഷികോത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാൻ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. കുടുംബ വരുമാനം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാതെ, അവയിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കും. ഇതിനുവേണ്ട പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 99.98 ലക്ഷം രൂപ വകയിരുത്തിയാണ് ഓഫീസ് കെട്ടിട നിർമ്മാണം. ആദ്യഘട്ട നിർമ്മാണ പ്രവർത്തിയിൽ കെട്ടിടത്തിന്റെ താഴത്തെ നിലയുടെ ഒരു ഭാഗം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാംഘട്ട നിർമ്മാണത്തിൽ 315 ചതുരശ്ര മീറ്ററാണ്. ഇതിൽ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സെക്രട്ടറി റൂം, വില്ലേജ് ഓഫീസർ റൂം, ഡൈനിംഗ് റൂം, റെക്കോർഡ് റൂം, സ്ത്രീ/പുരുഷ/ഭിന്നശേഷി വിഭാഗക്കാർക്കായി പ്രത്യേകം ശുചിമുറികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ റെക്സ് ഫെലിക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.നിസാർ, സി.മധു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഭുവനദാസ്, ഷൈലജ പ്രദീപ്, സുകന്യ രാധാകൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർ പി.ഷമിത, സെക്രട്ടറി എം.ബീന തുടങ്ങിയവർ പങ്കെടുത്തു.