പാലക്കാട്: എം.എൽ.എ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രമായില്ല. എം.എൽ.എ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കുകയാണ് വേണ്ടത്. സ്ത്രീകൾക്ക് എതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയിൽ ഇരുത്തുന്നത് ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു.
'രാഹുൽ ഗാന്ധി കേൾക്കാനായി പറയുകയാണ്. താങ്കളും രാഹുൽ. ഇവിടെയുള്ളതും രാഹുൽ. ഡൽഹിയിൽ ഇരിക്കുന്ന രാഹുൽ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കിൽ മോശം കാര്യങ്ങൾ ചെയ്യുന്നു. രണ്ട് രാഹുൽമാരോടും ചോദിക്കുകയാണ്. മനസാക്ഷിയുണ്ടോ? ഡൽഹിയിൽ ഇരിക്കുന്ന രാഹുൽ പറയുന്നത് താൻ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴാണ് അത്തരത്തിൽ ശിവഭക്തി വരുന്നത്. ഡൽഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്കറിയില്ല. പവർ കൈയിൽ വരുമ്പോൾ ആരെയും കൈപ്പിടിയിൽ ഒതുക്കാം എന്നാണ് കരുതുന്നത്', ഖുശ്ബു പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ ബി.ജെ.പി വിജയിക്കും എന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. . പാലക്കാട് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ഖുശ്ബുവിന്റെ പരാമർശം.