പാലക്കാട്: ഇത്തവണ ഓണസദ്യയൊരുക്കാൻ മാത്രമല്ല സദ്യവിളമ്പാനും പണച്ചിലവേറും. തൂശനിലയ്ക്ക് വിലവർദ്ധിച്ചതാണ് തിരിച്ചടിയായത്. സദ്യയ്ക്കുള്ള ഇലയിൽ സിംഹഭാഗവും അതിർത്തി കടന്നാണ് വരുന്നത്. കോയമ്പത്തൂർ, തൂത്തുക്കുടി, തഞ്ചാവൂർ, തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്ക് വാഴയില എത്തുന്നത്. നാടൻ വാഴയില മണ്ണാർക്കാടും തൃശൂരിലുമുണ്ട്. എങ്കിലും മേന്മയേറിയ വടിവൊത്ത നാക്കില തമിഴ്നാട്ടിൽ നിന്നു തന്നെ കയറി വരണം.

നിലവിൽ 100 ഇല (മുഴുവനായുള്ള നടയില) ഉൾക്കൊള്ളുന്ന ഒരു കെട്ടിനു 3000-4000 രൂപ വരെയാണു വില. രണ്ടാഴ്ച മുൻപുവരെ ഒരു കെട്ടിന് 1000 രൂപവരെയായിരുന്നു. ഉത്രാടത്തലേന്ന് ഇതു വീണ്ടും ഉയർന്നേക്കുമെന്നു വ്യാപാരികൾ പറയുന്നത്. ഒരു മുഴുവൻ ഇലയിൽ നിന്ന് ഒരു നാക്കില മാത്രമാണു മുറിച്ചെടുക്കാനാവുകയുള്ളു. ഇത്തരത്തിൽ ഒരു കെട്ടിൽ നിന്നു 70-80 വരെ നാക്കില മാത്രമാണ് കിട്ടുക.

രണ്ടാഴ്ച മുൻപു വരെ 5 രൂപയുണ്ടായിരുന്ന ഒരു നാക്കില ഇപ്പോൾ 10-12 രൂപവരെയെത്തി. വില ഇനിയും ഉയർന്നേക്കും. ഇല ശേഖരിക്കാൻ മാത്രം തിരുനെൽവേലി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നാട്ടുവാഴ, ചക്കവാഴ ഉൾപ്പെടെയുള്ള പ്രത്യേകയിനം വാഴകൾ കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകൾക്ക് ആവശ്യക്കാർ കുറവാണ്. അവിയൽ, സാമ്പാർ എന്നിവയ്ക്കാണ് ഇതു കൂടുതലായും ഉപയോഗിക്കുന്നത്.

നാലു ദിവസം വരെ ഇലകൾ വാടാതിരിക്കും. പെട്ടെന്നു കീറില്ലെന്നതും ഇത്തരം ഇലകളുടെ പ്രത്യേകതയാണ്. ഇതിനു പുറമേ ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് കൂടുതൽ ആവശ്യകത. മറ്റ് ഇലകളെ അപേക്ഷിച്ച് ഇതു പെട്ടെന്നു പൊട്ടിപ്പോകില്ല, നേർത്തതുമാണ്. ഇത്തവണ മഴക്കാലത്ത് വാഴക്കൃഷിയിൽ ഉണ്ടായ നാശനഷ്ടം കാരണം നാടൻ വാഴയിലയ്ക്കു വലിയ ക്ഷാമമുണ്ടായി.