തിരുവല്ല : യാത്രക്കാർ ബെല്ലടിച്ചതിന്റെ പേരിൽ കെ.എസ്ആർ.ടി.സി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. തിരുവല്ല മതിൽഭാഗം അനന്തഭവനിൽ ഹർഷദ് ഹരിഹരനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30ന് എം.സി റോഡിലെ തുകലശേരിയിലാണ് സംഭവം. പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ കെ.എൽ 15 - 9293 ഓർഡിനറി ബസിലെ കണ്ടക്ടർൃ സുധീഷ് മർദ്ദിച്ചതായാണ് പരാതി. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നാണ് ബസിൽ കയറിയത്. തുകലശേരി ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. കണ്ടക്ടർ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്‌തെന്ന് ഹർഷദ് പറഞ്ഞു. തുടർന്ന് ബസിൽ നിന്നും തങ്ങളെ ഇറക്കിവിട്ടതായും വിദ്യാർത്ഥികൾ പറഞ്ഞു. സംഭവം കണ്ട സമീപവാസികൾ ചേർന്ന് ബസ് തടഞ്ഞുനിറുത്തി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ബസ് ഓടിച്ചു പോയി. അതേസമയം യാത്രയ്ക്കിടെ മർദ്ദനമേറ്റ വിദ്യാർത്ഥി മൂന്നുവട്ടം തുടർച്ചയായി ബല്ലടിച്ചതായും ഇതേതുടർന്ന്ബെല്ലിന്റെ ചരടിനോട് ചേർന്ന് കമ്പിയിൽ കൈപിടിച്ചിരുന്ന വിദ്യാർത്ഥിയുടെ കൈ തട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്ന് കണ്ടക്ടർ പറഞ്ഞു. വിദ്യാർത്ഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസെടുത്തു.