കനത്ത മഴയും കെടുതിയും കാരണം വിദ്യാലയങ്ങളിലെ അവധിക്കാലം മാറ്റണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കുവെന്ന് മന്ത്രി പറയുന്നു. അവധിക്കാലം മാറ്റണമോ വേണ്ടയോ എന്ന ചർച്ച തുടരുന്നു.
അങ്ങാടിക്കൽ തെക്ക്. എസ്.എൻ.വി ഹയർ സെക്കൻഡറി
ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ
രാജൻ ഡി.ബോസ് പ്രതികരിക്കുന്നു.
സമയം മാറ്റുന്നതിനേക്കാൾ പ്രധാനം കുട്ടികൾക്ക് സ്‌കൂളിൽ ആവശ്യമായ പഠനസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. പരീക്ഷകൾ മിഡ്‌ടേമും വാർഷികവും മാത്രം മതി. മേളകൾ അവധിക്കാലത്തേക്ക് മാറ്റണം.
പരാതികൾ ഇല്ലാതെ തന്നെ ഈ ക്രമീകരണം കൊണ്ട് കുറഞ്ഞത് മുപ്പത് സാധ്യായ ദിവസമെങ്കിലും കുട്ടികൾക്ക് ലഭ്യമാക്കാം. കാലാവസ്ഥാദുരിതം കേരളത്തിൽ എല്ലായിടത്തും ഒരുപോലെയല്ല. പൊതുപരീക്ഷകൾ ഇല്ലാത്ത ക്ലാസുകൾക്കെങ്കിലും കാലാവസ്ഥാനുസൃതമായി അവധി ക്രമീകരിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകണം.
പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി തൃപ്തി മനോജിന്റെ പ്രതികരണം. ജൂൺ, ജൂലായ് മാസങ്ങളിലെ മഴയും തണുപ്പും ആസ്വദിച്ചു കൊണ്ടുള്ള പഠനം നല്ലതാണ്. നിലവിലെ രീതി തുടരണം.